ഇതിലേ വന്നു പോയവര്‍

Tuesday, April 22, 2014

ജലപ്പരപ്പിലെ മഴത്തുള്ളികള്‍



കാലം എത്ര കഴിഞ്ഞാലും ,നന്നേ ചെറുപ്പത്തില്‍ മനസ്സില്‍ പതിഞ്ഞുപോകുന്ന ചില മുഖങ്ങളുണ്ട്. ഒട്ടും ബോധപൂര്‍വമായ ഒരു 'പതിക്കല്‍' ആവണമെന്നില്ല അത്. സന്ദര്‍ഭങ്ങളുടെ പ്രത്യേകത കൊണ്ടും, പിന്നെ നമ്മളുടെ ഉള്ളിലെ ഇഷ്ടങ്ങളോട് സമരസപ്പെടുത്തുന്ന എന്തോ ഒന്ന് അവരില്‍ നാം കണ്ടെത്തുന്നത് കൊണ്ടും കൂടി ആവാം. ഇപ്പറഞ്ഞുവരുന്നത്‌ പ്രണയത്തെക്കുറിച്ച് ആണെന്നൊന്നും ധരിച്ചുവശാകണ്ടാ ഇഷ്ടാ.... അതൊന്നുമല്ല. പ്രത്യേകിച്ചും ഗ്രാമങ്ങളുടെ നിഷ്കളങ്കതയില്‍ വളരുന്നവര്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ സ്ഥിരം കാണുന്ന ,ഇടപഴകുന്ന ഒരു സത്യന്‍അന്തിക്കാട് സിനിമയിലെപ്പോലെ ഉള്ള ചില സ്ഥിരം കഥാപാത്രങ്ങള്‍ കിട്ടാന്‍ ഭാഗ്യമുണ്ടാവാറുണ്ട്.അത് ചിലപ്പോ പത്രം കൊണ്ടുവരുന്ന ചേട്ടനാവാം, കറുത്ത മോണ കാട്ടി ചിരിക്കുന്ന പാല് കറക്കാന്‍ വരുന്ന തമിഴനാവാം, എപ്പോഴും മുറുക്കി ചുവപ്പിച്ചു നില്‍ക്കുന്ന, കണ്ണ് തുറിച്ചു നോക്കുന്ന ചായക്കടക്കാരന്‍ ആവാം..... അങ്ങിനെയങ്ങിനെ...... അത്തരത്തില്‍ ഒരു ഭാഗ്യം എനിക്ക് തന്ന ഗ്രാമമായിരുന്നു എന്‍റെതും. നാടിന്‍റെ ദൈനംദിന ജീവിതവും, എന്‍റെ രാപ്പകലുകളും തമ്മില്‍ ഇത്രത്തോളം വര്‍ഷങ്ങളുടെ അന്തരം ഉണ്ടായിട്ടും,അവരില്‍ പലരും ലോകത്തോട് തന്നെ യാത്ര പറഞ്ഞു പോയിട്ടും ,ഇപ്പോഴും ചില മുഖങ്ങള്‍ പലപ്പോഴും വിളിക്കാതെ തന്നെ സ്വപ്നങ്ങളില്‍ കൂടി കടന്നുവരാറുണ്ട്. അനുവാദം പോലും ചോദിക്കാതെ.ഒരു പക്ഷെ അവര്‍ക്ക് നമ്മള്‍ പ്രിയപ്പെട്ടവരായിരുന്നിരിക്കാം. നമ്മള്‍ പോലും അറിയാതെ അവര്‍ നമ്മളെ സ്നേഹിച്ചിരുന്നിരിക്കാം.....

അങ്ങിനെ ഒരു മുഖം ഇന്നലെയും എന്‍റെ സ്വപ്നങ്ങളിലെ ക്ഷണിക്കാത്ത അതിഥിയായിരുന്നു . "ഇരുട്ട്" എന്ന് ചെല്ലപ്പേരുള്ള "രാജേഷ്‌.... ഗ്രാമത്തിലെ സ്കൂളിലെ ആറാം ക്ലാസ്സുകാരനായ എന്‍റെ സഹപാഠി. വളരെയധികം പാവപ്പെട്ട ഒരു വീട്ടിലെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും,ചേച്ചിയുടേയും പ്രാണന്‍.ഒന്നിച്ചു പഠിച്ചു എന്നല്ലാതെ അവന്‍ എന്‍റെ ആത്മമിത്രം ഒന്നുമായിരുന്നില്ല അക്കാലത്ത്. എണ്ണയും വെള്ളവും കൂടിക്കുഴഞ്ഞ നീളന്‍ മുടി ചീകിയൊതുക്കി,തലേന്നത്തെ ഗുസ്തിയില്‍ പൊടിപിടിച്ച അതേ നീളന്‍ നിക്കറും, സാമാന്യത്തിലും വലിയ കണ്ണുകളും, ഉള്ള നീളം കുറഞ്ഞ മെലിഞ്ഞ ഒരു പാവം കൂട്ടുകാരന്‍. ക്ലാസ്സില്‍ ആളു പാവമൊന്നും ആയിരുന്നില്ല. ക്ലാസ്സിലെ എല്ലാ തല്ലുപിടികള്‍ക്കും ഒരുപക്ഷത്ത് എന്നും അവന്‍റെ പേരുണ്ടായിരുന്നു. "

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അവന്‍ അതിബുദ്ധിമാനായിരുന്നു. ബുദ്ധിയുടെ അളവ് കൂടുതല്‍ പലപ്പോഴും അവന്‍റെ പ്രവര്‍ത്തികളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവനെ അരവട്ടനാക്കി പ്രതിഷ്ഠിച്ചു.നീണ്ട തോള്‍സഞ്ചിയും, മടക്കി വയ്ക്കാതെ അലസമായി കിടക്കുന്ന ഷര്‍ട്ടിന്‍റെ കയ്യും ആ പറച്ചിലിന് ആക്കം കൂട്ടി . ഒന്നും ആവര്‍ത്തിച്ചു പഠിക്കാതെ കേട്ടപാടെ മനപ്പാഠമാക്കാനുള്ള കഴിവ് അവനെ ക്ലാസിലെ മിടുക്കരുടെയും എതിരാളിയാക്കി.സ്കൂളിലെ ആദ്യ ദിനങ്ങളില്‍ ഞങ്ങള്‍ വെറുതെ കണ്ടു ചിരിച്ചു പോകുമായിരുന്നെങ്കിലും പിന്നെപിന്നെ സംസാരിച്ചു അറിഞ്ഞു തുടങ്ങവേ അവനും മനസ്സില്‍ എന്‍റെ പ്രിയപ്പെട്ടവരില്‍ ഒരാളായി. ഗ്രാമത്തിന്‍റെ നിഷ്കളങ്കത അതേപോലെ ആള്‍രൂപം പൂണ്ടതായിരുന്നു അവന്‍ എന്നതുകൊണ്ട് തന്നെ എല്ലാവര്ക്കും ഇഷ്ട്ടവും ആയിരുന്നു അവനെ. ആറിന് അടുത്ത് താമസിക്കുന്ന അവന്‍റെ ആറ്റിലെ കളികളുടെയും കുളികളുടെയും വീരവാദങ്ങള്‍ എന്നില്‍ അല്‍പ്പം അസൂയയും ഉണ്ടാക്കി. അവന്‍ ഒരുപാട് സ്നേഹിച്ചിരുന്ന അതേ നദി തന്നെ അവന്‍റെ ജീവനെടുത്തു എന്നത് വിവക്ഷിക്കാന്‍ ആവാത്ത വിധം ഇന്നും എന്നെ അലട്ടുന്ന ഒരു സമസ്യയാണ്.

പതിവ് പോലെ സ്കൂള്‍ കഴിഞ്ഞ ഒരു വൈകുന്നേരം വീട്ടിലെത്തി സഞ്ചിയും വലിച്ചെറിഞ്ഞു കൂട്ടുകാരുമൊത്ത് ആറ്റിലേയ്ക്ക്.
"ചായ കുടിച്ചിട്ടു പോ മോനേ " എന്ന അമ്മയുടെ പിന്‍വിളിയ്ക്ക് മറുപടി പോലും കൊടുക്കാതെ ഉള്ള ഒരോട്ടം. അച്ചന്‍കോവിലാറിന്‍റെ ഓളങ്ങള്‍ക്ക് അവനെ ഞങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടമായിരുന്നിരിക്കാം.അവരാവാം അവനെ വളര്‍ത്തിയത്. നദിയുടെ കുറുകെ ഉള്ള പാലത്തില്‍ നിന്നും നദിയിലേക്ക് ഒരു മലക്കം മറിയല്‍. ഒരു മീനിനെപ്പോലെ വെള്ളത്തിലേയ്ക്ക് ഊളിയിട്ട അവന്‍ പിന്നെ പൊങ്ങി വന്നില്ല. അവന്‍റെ ഒരുജോഡി ചെരിപ്പുകള്‍ മഴ പെയ്തു നനഞ്ഞ ആ പാലത്തില്‍ അനാഥമായി കിടക്കുന്നുണ്ടായിരുന്നു എന്ന് പിന്നീടാരോ പറഞ്ഞു. മുങ്ങിത്തപ്പിയവര്‍ കണ്ടത് വെള്ളത്തിനടിയില്‍ ചെളിയില്‍ തല തറഞ്ഞു പ്രാണന്‍ വെടിഞ്ഞ അവനെ ..... വെള്ളത്തോട് അലിഞ്ഞു ചേര്‍ന്ന് ...... ഇന്നും എന്‍റെ ഓര്‍മ്മകളിലും സ്വപ്നങ്ങളിലും അവനുണ്ട്. മായാതെ അവന്‍റെ മുഖവും...... ഈ അക്ഷരക്കൂട്ടുകള്‍ എങ്കിലും ഞാന്‍ ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ........

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി