ഇതിലേ വന്നു പോയവര്‍

Friday, May 2, 2014

മദ്യമല്ല..... മനസ്സ് വില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍.



തിളച്ചു തൂവിയ ഒരു പകലിന്‍റെ അവശിഷ്ട്ടങ്ങള്‍ പഴുത്ത സൂര്യന് ചുറ്റും തുണ്ടുകളായി അല്‍പ്പം കറുത്ത് ചിതറിക്കിടന്നിരുന്നു... ഒരു നീണ്ട പകലിലെ ജോലിയുടെ തിക്കും തിരക്കും തലച്ചോറിലെവിടെയോ ഒടുങ്ങാത്ത ഒരു മൂളല്‍ തീര്‍ത്തു കീഴടങ്ങാതെ നിന്നു. കത്തിതീരാത്ത ചിന്തകളെ ശമിപ്പിക്കാന്‍ വഴി തിരഞ്ഞു ദുബായ്ദേരയിലെ കൊച്ചു മുറിയുടെ അടുക്കളഭാഗത്തെ ഇടുങ്ങിയ "പുകപ്പുരയില്‍" ദൂരേയ്ക്ക് നോക്കി നില്‍ക്കവേ ആണ് അവന്‍റെ കോള്‍ വരുന്നത്.സതീഷിന്‍റെ.

"അച്ചായോ,ന്താ പരിപാടി?"
ഒന്നൂല്ലെടാ ..വെറുതേ......
ന്നാ മ്മക്ക് അങ്ങോട്ട്‌ ഇറങ്ങിയാലോ?"
പിന്നെന്താ.. പോയേക്കാം....."
പാന്‍റ്ന്‍റെ പിന്‍മുറിയില്‍ പേഴ്സ് ഭദ്രമാണെന്ന് ഉറപ്പുവരുത്തി മെല്ലെ നടന്നു . പുറത്ത് പാര്‍ക്കിങ്ങില്‍ അവന്‍ ഉണ്ടായിരുന്നു കാത്ത്.
"ഹവാന" എന്നത് ദേര ഫിഷ്‌ റൗണ്ട് എബൌട്ടിന് അല്‍പ്പം മാറിയുള്ള ഇടുങ്ങിയതും ,വൃത്തിഹീനവും,എന്നാല്‍ നന്നേ തിരക്കുള്ളതുമായ ഒരു ബാര്‍ ആണ്. എണ്ണി തിട്ടപ്പെടുത്താനും മാത്രം കാശ് കൈവശം ഉള്ളവരായ സാധാരണക്കാരുടെ സ്ഥലം എന്നാണു വയ്പ്പെങ്കിലും ഡാന്‍സ് ബാറുകളുടെ ആധിക്യവും സ്വതവേ ഉള്ള ഒരു ഇരുളിമയും പകല്‍മാന്യന്‍മാരായ അറബികളെ മുഴുവന്‍ അവിടേയ്ക്ക് ആകര്‍ഷിക്കാറുണ്ട്. സന്ധ്യ മയങ്ങി ചെന്നാല്‍ തടിച്ച ചുണ്ടുകളും പാതി അടഞ്ഞ കണ്ണുകളുമുള്ള റഷ്യക്കാരികളുടെ മടിയില്‍ ,അമ്മയുടെ മടിയിലെ കുഞ്ഞ് എന്നപോലെ കൊഞ്ചുന്ന അറബി ക്കിഴവന്മാരെ കാണാം.ഒറ്റഗ്ലാസിന്‍റെ കാശു കനത്തില്‍ കടിച്ച് തൂങ്ങി മണിക്കൂറുകള്‍ ഇരിക്കുന്ന മലയാള ജന്മങ്ങള്‍ കാണാം. പാട്ടുപാടി എല്ലാം മറക്കുന്ന വെളുത്ത കിഴവന്മാരെകാണാം.അറ്റമെരിയുന്ന തീപ്പന്തവും കടിച്ച്, കണ്ണിലെരിയുന്ന, കാമമോ ദാരിദ്ര്യമോ,ആര്‍ത്തിയോ എന്ന് തിരിച്ചറിയാനാവാത്ത മരവിച്ച വികാരങ്ങളുമായി, തടിച്ചു കുറുകിയ മാംസപിണ്ഡങ്ങള്‍ നിറവകഭേദമില്ലാതെ ഇരതേടി അലഞ്ഞുകൊണ്ടേയിരിക്കും.അവരില്‍ റഷ്യക്കാരും, ശ്രീലങ്കരും,ഫിലിപ്പീനോകളുംഒക്കെ ഉണ്ടാവും. എന്നാല്‍ മലയാളികളും,ഹിന്ദിക്കാരും,തമിഴരും അടങ്ങുന്ന ഇന്ത്യക്കാരികള്‍ പ്രത്യക്ഷത്തില്‍ എങ്കിലും "വിളമ്പുകാര്‍" മാത്രമാണ്. സ്ഥിരം ഇരിപ്പിടമായ ഏറ്റവും മൂലയ്ക്കുള്ള ഒരു മൂന്ന് കസേരത്തലത്തില്‍ ഞാനും സതീഷും ഇരിപ്പുറപ്പിച്ചു. അവിടെ ഇരുന്നാല്‍ അറബിക്കിഴവന്മാരുടെ പ്രണയോലുപമായ കേളികള്‍ കാണാം, ഒപ്പം വിളമ്പാന്‍ നില്‍ക്കുന്ന മലയാളിപെണ്‍കിടാങ്ങളുടെ വിളമ്പുമേശ അതിനടുത്തായതുകൊണ്ട് അവരെയും നന്നായി കാണാം. കൂട്ടത്തില്‍ എന്തോ ഒരു പ്രത്യേകത തോന്നിയ, കണ്ണിമയ്ക്കാതെ ഞങ്ങളെ നോക്കി നിന്ന ഒരുവളെ കൈകാട്ടി വിളിച്ചു. വെളുത്തു മെലിഞ്ഞ ആ ചുരുണ്ടമുടിക്കാരി മേശയ്ക്കടുത്ത് വന്നു രോഗവിവരം തിരക്കുന്ന ഡോക്ടറെപ്പോലെ നിന്നു.രോഗവിവരം പറഞ്ഞപ്പോള്‍ മരുന്നുമായി വന്നു. മലയാളിയെന്ന് അറിഞ്ഞു പേരും നാളും ചോദിക്കവേ "ഇത് മലയാളികളുടെ മാത്രം പതിവെന്ന് പറഞ്ഞു ദേഷ്യപ്പെട്ട് അവള്‍ നടന്നകന്നു.പതിയെ പതിയെ ഒന്നും രണ്ടും മൂന്നും തവണ സേവ കഴിഞ്ഞു. എന്നാല്‍ ഓരോ തവണ വിളമ്പുമ്പോഴും അവളുടെ കണ്ണുകള്‍ എന്‍റെ കണ്ണുകളെ കൊരുത്ത് വലിക്കുന്നു എന്ന് അല്പമൊരു സുഖകരമായ അസ്വസ്ഥതയോടെ ഞാന്‍ അറിഞ്ഞു.ചിന്തകളുടെ നേരായ വഴികളെ ഉന്മാദത്തിന്‍റെ ഇരുള് മെല്ലെ മൂടിത്തുടങ്ങിയപ്പോള്‍ ഫണമടക്കി മനസ്സില്‍ കിടന്ന വിഷനാഗങ്ങള്‍ പുളഞ്ഞുചീറ്റി.

"ഇനി എന്തേലും വേണോ?"
പാതി മൂടിയ കണ്ണുകളെ തുറപ്പിച്ചു ഒരു ചോദ്യമെറിഞ്ഞു അവള്‍. എനിക്ക് നേരെ അവളുടെ കണ്ണില്‍ നിന്നും തിരിച്ചറിയാനാവാത്ത ഒരു ജ്വാല ഉണരുന്നത് ഞാന്‍ കണ്ടു .
അടഞ്ഞു തുടങ്ങിയ പ്രജ്ഞയില്‍ ഞാന്‍ അവളെ അടിമുടി നോക്കി. കറുത്ത നാഗങ്ങളുടെ കാമ ശീല്‍ക്കാരം മനസ്സില്‍ പുളഞ്ഞു. എന്‍റെ മനസിലെ ഖജുരാഹോയില്‍ ഞാനും അവളും ശില്പ്പങ്ങളായി. എങ്ങിനെയും വളയുന്ന നാവിന്‍റെ ബലത്തില്‍ ,ബാറിന്‍റെ ഏറ്റവും പിന്നിലെ ഇരുളിന്‍റെ ബലത്തില്‍ ,അവളോട്‌കൂടുതല്‍ അടുക്കവേ തിരുവനന്തപുരംകാരി നിഷ ഒരു തനി നാട്ടിന്‍പുറത്തുകാരിയായി എന്നോട് പലതും പറഞ്ഞുകൊണ്ടേയിരുന്നു. അവളെപ്പറ്റി, നാട്ടിലെ അവളുടെ കൊച്ചു വീടിനെപ്പറ്റി, രണ്ടു അനിയത്തിമാരെപ്പറ്റി, കാന്‍സര്‍ ബാധിച്ചു കിടക്കുന്ന അമ്മയെപ്പറ്റി, അവളുടെ വിവാഹം എന്ന അവരുടെ ഇനിയും നടക്കാത്ത സ്വപ്നത്തെ പറ്റി,....അങ്ങനെ ഒരുപാടൊരുപാട്.......
കറുത്ത തടിയന്‍മാരായ കെനിയന്‍ സെക്യൂരിറ്റികള്‍ കാണാതെ അവളുടെ നമ്പര്‍ എഴുതി വാങ്ങുമ്പോള്‍ കൈ വിറച്ചു.മനസ്സില്‍ രണ്ടു കൊമ്പും, ദംഷ്ട്രകളും,ചോര നാവും നീട്ടി ഒരു പിശാചു ഉണര്‍ന്നു. മെല്ലെ അകമേ ക്രൂരമായി ചിരിച്ചു. തപ്പിത്തടഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ആരും കാണാതെ രണ്ടു വിരലില്‍ അവള്‍ മെല്ലെ പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ രണ്ടു കണ്ണുകളില്‍ നിന്നായി ഒന്നിന്പിറകേ ഒന്നായി മുത്തുകള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. ഒപ്പം അവളുടെ വിറകൊണ്ട ചുണ്ടുകളില്‍ നിന്നും കനല് പോലെ ആ വാക്കുകള്‍ അടര്‍ന്നു ചിതറി എന്നെ ആസകലം പൊള്ളിച്ചു.

"ഏട്ടന്‍...... എന്‍റെ ഏട്ടനെ കണ്ടാലും ഇതുപോലെയാ...... ഇതേ ചിരി....പാവം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ... ഞാന്‍ ഇവിടെ വരില്ലായിരുന്നു....."
അകമേ നിന്നും തികട്ടി തള്ളിയ' ഒരു ഏങ്ങലില്‍ അവളുടെ വാക്കുകളെ കണ്ണീര് വിഴുങ്ങി. എന്‍റെ മനസിലെ വീശിയടിച്ച ചുഴലിയില്‍ ഖജുരാഹോ തകര്‍ന്നടിഞ്ഞ് എന്നെ കൊഞ്ഞനം കുത്തി.ഞാന്‍ കനലില്‍ നിന്നാല്‍ എന്നപോലെ പൊള്ളി വിറച്ചു. എന്‍റെ കാഴ്ച കണ്ണീരു വന്നു മറഞ്ഞു. ആര്‍ത്തു ചിരിക്കുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ഞാന്‍ പൊടുന്നനെ മനസ്സുകൊണ്ട് നഗ്നനായി... മുറിവേറ്റ മനസ്സുമായി, നാണിച്ചു തലതാഴ്ത്തി വേച്ചു വേച്ചു പുറത്തേയ്ക്ക് നടന്നു.......... വഴിപോലും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി