ഇതിലേ വന്നു പോയവര്‍

Monday, June 3, 2013

രൂപേഷ്‌ ...... ഉത്തരം കിട്ടാനുള്ള കുറേ ചോദ്യങ്ങള്‍ .....

2012 May 7. 
അവധിയുടെ ആലസ്യത്തിലേയ്ക്ക്  ഒരു ഗ്ലാസ്‌ കട്ടന്‍കാപ്പിയുമായി  തുടങ്ങുന്ന എന്‍റെ  ,ഒരു വരണ്ട  ദുബായ് പ്രഭാതം.  പത്രങ്ങളില്‍ തുടങ്ങി ,ബ്ലോഗുകള്‍ വഴി ,ഫേസ്ബുക്കില്‍  അവസാനിക്കുന്ന ഒരു തിരക്കിട്ട യാത്ര ....അത് തീരുമ്പോഴേക്കും  രണ്ടു മൂന്നു ഗ്ലാസ് കാപ്പി എങ്കിലും അകത്തായിട്ടുണ്ടാവും .
പത്രം ആദ്യം വായിക്കുന്നത് തന്നെ ,അവസാനം ഫേസ്ബുക്ക് സ്റ്റാറ്റസില്‍  എഴുതാന്‍ എന്തെങ്കിലും കിട്ടും  എന്ന് കരുതിയാണ് .... പിന്നെ ഇപ്പൊ പത്രവാര്‍ത്തകള്‍  എന്നത് എല്ലാ മാലിന്യങ്ങളും ഒഴുകുന്ന ഓവുചാല്‍ ആയതുകൊണ്ട് സ്വതവേ പെട്ടെന്ന് മടുക്കും.ബ്ലോഗുകള്‍ വായിക്കാന്‍ കുറച്ചു കൂടുതല്‍ സമയവും കിട്ടും.എല്ലാം കഴിഞ്ഞു ഫേസ്ബുക്ക് ഒന്ന് തുറന്നു ..സ്ഥിരം കുറച്ചു ലൈക്കുകള്‍ ,ഷെയര്‍ ചെയ്ത വീഡിയോകള്‍ , ഒരു കൂട്ടുകാരന്‍റെ  മെസ്സേജ് ("എടാ......."), തലേന്ന് അപ് ലോഡ്‌  ചെയ്ത ഫോട്ടോയില്‍ നാല് കമന്റുകള്‍ . കഴിഞ്ഞു അത്ര തന്നെ ....വെറുതെ അങ്ങനെ താഴേയ്ക്ക് സ്ക്രോള്‍  ചെയ്യുമ്പോള്‍ പൊടുന്നനെ ഒരു നിമിഷം  എനിക്കുചുറ്റും  ലോകം നിശബ്ദമായി . തലയ്ക്കുള്ളിലൂടെ  ഒരു മിന്നല്‍ പാഞ്ഞു , വിശ്വാസം വരാതെ വീണ്ടും വായിച്ചു നോക്കി. 'Sajin CA wrote on Kanoor Roopesh's wall ," May your soul rest in peace my dear friend....". ഞാന്‍ രൂപേഷിന്റെ  പ്രൊഫൈലില്‍ കയറി നോക്കി.ശരിയാണ്.അതെ പോലെ വേറെയും കുറേ കമന്റുകള്‍ . എല്ലാം ഒരേ സ്വഭാവം ഉള്ളവ.

 ഒരാഴ്ചയ്ക്ക് മുന്‍പ് വന്ന ഒരു ഫോണ്‍ കാള്‍  എന്‍റെ മനസ്സിലേയ്ക്ക് ഓടിയെത്തി .വിളിച്ചത് അവനാണ്.രൂപേഷ്‌... .,അംഗോളയില്‍ നിന്നും. ഇടയ്ക്കവന്‍ വിളിക്കാറുണ്ട്.എത്ര തിരക്കിലും മാസത്തില്‍  ഒന്ന് രണ്ടുതവണ എങ്കിലും അവന്‍റെ ഫോണ്‍ കാളുകള്‍  എന്നെ തേടി വരും. തുടങ്ങിയാല്‍ പിന്നെ ഓര്‍മകളുടെ ,സ്വപ്നങ്ങളുടെ അണമുറിയാത്ത ഒഴുക്കാണ്.എല്ലാവരെയും  തിരക്കും.എന്നെപറ്റി  അവനറിയാവുന്ന  എല്ലാ കാര്യങ്ങളും ചോദിക്കും.അവന്‍ മാത്രം എപ്പോഴും വിളിക്കുന്നതില്‍ ഒരു കുറ്റബോധം തോന്നിയത് കൊണ്ട് ഒരിക്കല്‍ ഞാന്‍ അവനോടു ഫോണ്‍ നമ്പര്‍ ചോദിച്ചു. മറുപടി ഒരു ചിരിയില്‍ കുഴഞ്ഞു .       
" ഡാ ,ഇവിടുന്നു ദുബായ്ക്ക് വിളിക്കാന്‍ എനിക്ക് എളുപ്പമാണ്. വല്യ പൈസാ ചിലവില്ല. പക്ഷെ വെറുതെ കാശ് കളയണ്ടാ .എപ്പോ നിനക്ക് വിളിക്കണം എന്ന് തോന്നുന്നോ ,അപ്പോ ഞാന്‍ അങ്ങോട്ട്‌ വിളിച്ചിരിക്കും,പോരേ ?." ഒരു ആശ്വസിപ്പിക്കല്‍.
എല്ലാം കഴിഞ്ഞു ഫോണ്‍ വയ്ക്കാന്‍ നേരം ഞങ്ങള്‍ക്കിടയില്‍ ഒരു നിശബ്ദത പൊടുന്നനെ ചിറകടിച്ചുയര്‍ന്നു.അതങ്ങനെയാണ്.ഫോണ്‍ വയ്ക്കുന്നത് ഏതാണ്ട് അവധി കഴിഞ്ഞു യാത്ര പറയുന്നപോലെ അവനും എനിക്കും സങ്കടമാണ്. ഒരു മഴ പെയ്താല്‍ ഒലിച്ചു പോകുന്ന നിറക്കൂട്ടുകളുടെ ഒരുപാട് സൗഹൃദങ്ങള്‍ക്ക്  ഇടയില്‍  ഒരു കറയുമില്ലാതെ നിഷ്കളങ്കമായ ഒരു സ്നേഹം.അതായിരുന്നു അവന്‍..,. അവന്‍റെ എല്ലാ വിളികളും അവസാനിക്കുന്നത് ഒരു ജ്യേഷ്ഠന്‍റെ  അധികാരത്തിലുള്ള ഓര്‍മപ്പെടുത്തലിലാണ്. "ഡാ അധികമൊന്നും  അടിക്കണ്ട കേട്ടോ.നിനക്ക് വയ്യാത്തതല്ലേ .". ഞാന്‍ ശരി എന്ന് പറയും.അപ്പോ ഇനി കാണാം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വയ്ക്കും. 

പൊടുന്നനേ ഞാന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു.ആരോടാ അന്വേഷിക്കുക?ആരേ വിളിക്കണം? നിഷാന്ത്‌,സജിന്‍,രാഹുല്‍,ബേസില്‍,ബിജോ എല്ലാം ഞങ്ങളുടെ ബാന്ഗ്ലൂര്‍ സൌഹൃദങ്ങളാണ്. നിഷാന്ത്‌ ഇപ്പൊ മുംബയില്‍. ..,.സജിന്‍ ഭാര്യാ സമേതം ബാന്ഗ്ലൂരില്‍ തന്നെ.രാഹുല്‍ ഒമാനില്‍. ബിജോയെപ്പറ്റി ഒരു വിവരവും ഇല്ല.പക്ഷെ ആകെ ഉള്ളത് സജിന്‍റെ  മൊബൈല്‍ നമ്പര്‍ ആണ്.അവനെ വിളിച്ചു. 
"ഡാ, എന്താ രൂപേഷിന് പറ്റിയത്? "
നെഞ്ഞുരുകി തിളച്ചു പൊങ്ങിയ സങ്കടത്തിന്‍റെ ലാവ ,മറുതലയ്ക്കല്‍ നിന്നും വാക്കുകളായി  എന്‍റെ ചെവിയിലൂടെ നെഞ്ഞിനെ ചുട്ടു പൊള്ളിച്ചു ഒലിച്ചിറങ്ങി .
"ആത്മഹത്യ ആണെന്നാടാ കേട്ടത്.കൂടുതല്‍ ഒന്നും അറിയില്ല.അംഗോളയില്‍  അവന്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും ചാടി എന്നാ കേട്ടത്..ബോഡി കൊണ്ടുവന്നത് ബാന്ഗ്ലൂര്‍  വഴിയാ. " പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു .ഞാന്‍ എല്ലാം കേട്ടു. പക്ഷെ ഒന്നും മനസ്സിലായില്ല.ഫോണ്‍ കട്ട്‌ ആയി . കുറേ നേരം ഞാന്‍ ഒന്നും അറിഞ്ഞില്ല. പതിയെ  എന്‍റെ  മനസ്സ് തിരികെ പറന്നു. വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക്. ബാന്ഗ്ലൂരിലെ കൂടലൂ എന്ന ഒരു ഗ്രാമത്തിലേയ്ക്ക്..
*                       *            *                         *                                *                    *                            *

എന്‍റെ ഗുരുവായൂരപ്പാ ,അവസാനം എത്തി ". സുജിത്തിന്‍റെ ആത്മഗതം. 
 പന്നിയും പൂച്ചയും തിമിര്‍ക്കുന്ന ഓടകള്‍ , മണ്ണിളകി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓടുമ്പോള്‍ ഓട്ടോ  ഒരു വശത്തേയ്ക്ക് ഇപ്പൊ മറിയും എന്ന് തോന്നിച്ചു. കുടുങ്ങി കുടുങ്ങി അവസാനം ,കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസാന പിടച്ചില്‍ പോലെ അത് ഒരു തുരുമ്പിച്ച ഗേറ്റിനു  മുന്‍പില്‍ വന്നു നിന്നു. സുജിത്ത് ആദ്യം ചാടി ഇറങ്ങി.ഞാനും നിഷാന്തും പിന്നാലെ. ബാക്കിയായ രണ്ടു കവറുകളിലെയ്ക്കും  ഒരു പെട്ടിയിലേക്കും , പിന്നെ ഞങ്ങളുടെ മുഖത്തേയ്ക്കും ഡ്രൈവര്‍ ചോദ്യ ഭാവത്തില്‍ നോക്കി .
നിഷാന്ത്‌ ആരെയോ മൊബൈലില്‍ വിളിച്ചു നോക്കി. എന്നിട്ട് പറഞ്ഞു ,
"പെട്ടി എടുത്തോളൂ"  

അത് കേട്ടു കെണിയില്‍ നിന്നും രക്ഷപെട്ട എലിയെപ്പോലെ  ഡ്രൈവര്‍ ഒന്ന് ആശ്വസിച്ചു .എന്‍റെ  ഈ റൂം മാറലിന്‍റെ പേരില്‍ അയാള്‍ കാത്തു കിടക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായിരുന്നു. അയാള്‍ തന്നെ പെട്ടി എടുത്തു പുറത്ത് വച്ചു. സുജിത് അതേ ഓട്ടോയില്‍ തന്നെ തിരിച്ചു പോയി .  ഞാനും നിഷാന്തും സുജിത്തും ഒരുമിച്ചു വര്‍ക്ക്‌ ചെയ്യുന്നു. അതില്‍ നിഷാന്തിന്‍റെ റൂമിലേക്കാണ്  ഞാന്‍ ഇപ്പൊ മാറുന്നത്. സുജിത് അതിനു അടുത്ത് തന്നെ വേറൊരു റൂമില്‍  താമസിക്കുന്നു. ഞാന്‍ ചുറ്റുപാട് ഒന്ന് നോക്കി . ഒരേ മാതിരി പെയിന്റു ചെയ്ത കുറേ കെട്ടിടങ്ങള്‍ . ഞങ്ങളുടെ റൂമിനോട് ചേര്‍ന്ന്  കൂമ്പാരം കൂടി കിടക്കുന്ന ചവറു കൂന. പന്നികള്‍ ചെറുതും വലുതുമായി ഒരുപാട് കിടന്നു മറിയുന്നുണ്ട്. തൊട്ടു വലതു വശത്ത് പിന്നിലായി 'ബാര്‍' എന്ന ബോര്‍ഡ്‌..,.  ഒരു  വീടിനോട് ചേര്‍ന്ന് ഒരു കൊച്ചു കട . ഞാന്‍ പെട്ടിയുമായി അവര്‍ക്കൊപ്പം നടന്നു . മൂന്നാം നിലയിലെ രണ്ടാം മുറിയുടെ കോളിംഗ് ബെല്‍ അമര്‍ന്നു. അകത്തു ഭിത്തിയില്‍ എന്തോ ചിതറി വീണു. നിമിഷങ്ങള്‍ക്ക് ശേഷം ,'തുറക്കാന്‍ കുറച്ചു വൈകി' എന്ന ക്ഷമാപണത്തോടെ,കഷണ്ടി കയറിയ തലയുമായി ഒരു സുമുഖനായ ചെറുപ്പക്കാരന്‍  വാതില്‍ തുറന്നു. ബാച്ചിലേഴ്സ്  റൂമുകളുടെ ഒരു സ്ഥിരം മണം ഒരു പാമ്പിനെ പോലെ പുറത്തേയ്ക്ക് ഇഴഞ്ഞു ഇറങ്ങി.പിന്നെ അടുത്ത ഏതോ പൊത്തിനുള്ളില്‍  ഒളിച്ചു. 
"കയറി വാ ".ചിരിയില്‍ പൊതിഞ്ഞ  പതിഞ്ഞ ശബ്ദം വായുവില്‍ എവിടെയോ അലിഞ്ഞു ചേര്‍ന്നെന്നു തോന്നി...
ഞാന്‍ ഓര്‍ത്തു,ബാന്ഗ്ലൂരില്‍  എത്തിയ രണ്ടു വര്‍ഷത്തിനുള്ളില്‍  അഞ്ചാമത്തെ റൂമാണ്.പ്രവാസിയ്ക്ക്  എല്ലാ വീടുകളും ഇടത്താവളങ്ങള്‍ മാത്രമാണ്. ചിലത് പെട്ടെന്ന് മടുപ്പിക്കും. ചിലത് അതിന്‍റെ തനിമകൊണ്ട് ,നന്മ കൊണ്ട് നമ്മെ അടുപ്പിക്കും. പിന്നെ ഒരിക്കലും പിരിയാനാവാത്ത പോലെ നമ്മെ സ്നേഹിക്കും. പിരിയേണ്ടി വരുമ്പോള്‍ ഒരു കരച്ചില്‍ ഉള്ളില്‍ തങ്ങുന്നുണ്ടാവും. ആരുമറിയാതെ ................
*                           *                               *                                             *                                            *
 സ്വീകരണ മുറി എന്നൊക്കെ പറയാവുന്ന ഒന്നില്‍ പഴയ ഒരു ടെലിവിഷന്‍, ഏതോ ഇംഗ്ലീഷ് പത്രത്തിന്‍റെ  ജോലി ഒഴിവുകളുടെ  കുറേ പേജുകള്‍ , ഒരു കൈ ഒടിഞ്ഞു തൂങ്ങിയ ഒരു വെള്ള  കസേര, പലരും മുഖം നോക്കി നോക്കി , മടുത്തു സ്വയം മങ്ങിയ ഒരു  മങ്ങിയ വലിയ കണ്ണാടി, പാതി തിന്നതും , ഏതോ കാരണത്താല്‍ പകുതി ഉപേക്ഷിച്ചതുമായ  കുറേ അധികം സിഗരറ്റ് കുറ്റികള്‍,ചിതറി കിടക്കുന്ന കുറേ ചീട്ട്. അവിടെ നിന്നാല്‍ കാണാവുന്ന പാതി തുറന്ന അടുക്കളയുടെ  ഷെല്‍ഫില്‍  കുറേ അധികം ഒഴിഞ്ഞ കുപ്പികള്‍ ,അടച്ചിട്ടിരിക്കുന്ന  മറ്റൊരു മുറിയുടെ  വാതിലില്‍  വലിയ ഒരു 'ഓം'.  ഇത്രയുമായാല്‍ ആ വീടിനെ പറ്റി എല്ലാമായി. താഴെ മുഷിഞ്ഞ ,ഒരു വെള്ള ബനിയന്‍കാരന്‍ പത്രത്തില്‍ എന്തോ തിരഞ്ഞു പെറുക്കുന്നു.കുറച്ചു അപ്പുറത്ത് ഒരു തടിച്ച ശരീരം ടിവിയില്‍  മാന്ജ്ജെസ്റ്റര്‍ യുണൈറ്റഡിന്‍റെ  കളി കാണുന്നു. ഹായ് പറഞ്ഞ പോലെ വലത്തേ കൈപ്പത്തി എനിക്ക് നേരെ തിരിഞ്ഞിട്ടുണ്ടെന്നു  മാത്രം.പുതുതായി ഒരാള്‍ വന്നതിന്‍റെ യാതൊരു പരിഗണനയും അവിടെ കണ്ടില്ല .എന്‍റെ മനസ്സില്‍ ഒരായിരം സംശയം ചിറകിട്ടടിച്ചു ...ഇനി ഞാന്‍ വന്നത് ഇഷ്ട്ടപ്പെട്ടു കാണില്ലേ ?

"നാട്ടില്‍ എവിടെയാ? " വാതില്‍ തുറന്ന അതേ ആളിന്‍റെ  ശബ്ദം എന്‍റെ  ചിന്തകളെ ഉണര്‍ത്തി.
"മാവേലിക്കരയില്‍ " . ഞാന്‍ ചുറ്റും പരത്തി നോക്കികൊണ്ട് തന്നെ മറുപടി പറഞ്ഞു .കൂടെ വന്ന നിഷാന്ത്‌ അതിനകം ഡ്രസ്സ്‌ മാറി തിരികെ വന്നു.അവന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തി .  പത്രത്തില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നത് രതീഷ്‌.. അപ്പുറത്ത് കളി കാണുന്നതു സജിന്‍ .പിന്നെ വാതില്‍ തുറന്ന ഇദ്ദേഹം രൂപേഷ്‌... "
"കണ്ണൂരാണ്  വീട്"  രൂപേഷ്‌ കൂട്ടിച്ചേര്‍ത്തു.
"ആയോ അപകടം ആണല്ലോ ഭായ് " ഞാന്‍ ഒരു തമാശ പറഞ്ഞു .
"അത്ര അപകടം ഒന്നും ഇല്ല ഭായ്. ഞങ്ങളൊക്കെ പാവങ്ങളാ. രൂപേഷ്‌ ചിരിച്ചു. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിന്റെ  മകനും ,തികഞ്ഞ ഒരു ഇടതു വിശ്വാസിയുമാണ് രൂപേഷ്‌ എന്ന് പിന്നീട് ഉള്ള സംസാരത്തില്‍ മനസ്സിലായി. 
അപ്പോഴേയ്ക്കും  ടിവി ഓഫ്‌ ചെയ്തു സജിന്‍ എത്തി .രതീഷ്‌ പത്രം മടക്കി. 
"അപ്പോ  നമ്മുക്ക് തൊടങ്ങിയാലോ ?" നിഷാന്ത്‌ .
"നീ അടിക്കുമോ ? ഒരു പോലീസുകാരന്റെ  ഭാഷയില്‍ , എന്നാല്‍ തികച്ചും നിഷ്കളങ്കമായി സജിന്‍റെ  ചോദ്യം. 
മ്മ് ...ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ രണ്ടു വള്ളത്തിലും കാലു വച്ചു ഞാന്‍ ഒന്ന് മൂളി. വെള്ള ബനിയന്‍ എന്നെ ഒന്ന് തുറിച്ചു നോക്കി.
കഴിക്കാറുണ്ട് എന്നത് സത്യം .പക്ഷെ പുതിയ മുറി,സാഹചര്യങ്ങള്‍ , ഒരു പരിഭ്രമം  എന്‍റെ  മനസ്സില്‍ ഉരുണ്ടു കൂടി .
"ചേട്ടായിക്ക് ഈ ബാഗോന്നും താഴെ വയ്ക്കാന്‍ ഉദ്ദേശം ഇല്ലേ ? നിഷാന്ത്‌ 
"അകത്തു  ബെഡ്‌റൂമില്‍  എവിടെ എങ്കിലും വയ്ക്കാം . എന്നിട്ട് ഡ്രസ്സ്‌ മാറി പെട്ടെന്ന് വാ ...."
അകത്തേയ്ക്ക് നടന്നു.
അകത്തു കണ്ട ബെഡ് റൂം എന്നില്‍ ചിരിയുണര്‍ത്തി.
നിലത്ത് നിരത്തി വിരിച്ച നാലഞ്ചു കനംകുറഞ്ഞ കീറിയ മെത്ത.പലതിലും പഞ്ഞികള്‍ പുറത്തേയ്ക്ക് നോക്കി ചിരിക്കുന്നു ... നിറം കൊണ്ട് തലയിണകള്‍ എല്ലാം ഭൂമിക്കടിയില്‍ നിന്നും ഇപ്പൊ  കുഴിച്ചെടുത്തതാണെന്നു തോന്നും ....എന്നാല്‍  ഭിത്തിയോടു ചേര്‍ന്ന് ഒന്ന് മാത്രം വ്യത്യസ്ഥം.  വൃത്തിയായി മടക്കിയിട്ട പുതപ്പും വെള്ള തലയിണയും.പിന്നീട് അത് രൂപേഷിന്‍റെ  ആണെന്ന് മനസിലായി. പതിയെ പതിയെ സ്വയമുള്ള പതിഞ്ഞ വ്യക്തിത്വവും ,അളന്നു തൂക്കിയത് എങ്കിലും സ്നേഹമുള്ള വാക്കുകളും ,നിഷ്കളങ്കമായ  ചിരിയും കൊണ്ട് രൂപേഷ്‌ എന്‍റെ മനസ്സില്‍ സ്ഥാനം നേടി . വളരെ പെട്ടെന്ന് ഞങ്ങള്‍ കൂട്ടുകാരായി. ഞങ്ങള്‍ക്കിടയിലെ  സൗഹൃദം ഒരു രക്തബന്ധത്തിനും  അപ്പുറം വളര്‍ന്നു . പലപ്പോഴും ഒരു ജ്യേഷ്ഠന്‍റെ സ്വാതന്ത്ര്യത്തില്‍  അവന്‍ എന്നെ നിയന്ത്രിച്ചു . ജീവിതം വഴിമുട്ടി നിന്ന പല നിമിഷങ്ങളിലും , ലഹരിയുടെ മടിയില്‍ എല്ലാം അവസാനിപ്പിക്കാന്‍ തുനിഞ്ഞ ചില രാത്രികളിലും അവന്‍ എന്നെ തിരികെ കൊണ്ടുവന്നു . എന്‍റെ അമ്മ വിളിക്കുമ്പോള്‍  അവന്‍ എനിക്ക് പകരം ഫോണ്‍ എടുക്കും.ഞാന്‍ എടുത്താലും അമ്മ അവനെപറ്റി അന്വേഷിക്കും. കയ്യിലെ കാശ് എല്ലാം തീര്‍ന്നു ഞാന്‍ എന്നിലേയ്ക്ക് തന്നെ ചുരുങ്ങിക്കൂടുന്ന  ചില ദിവസങ്ങളില്‍ അവന്‍ പതിയെ വരും . തോളില്‍ തട്ടി വിളിക്കും. 
" ഡാ ...എന്താ കിടക്കുന്നത് ?"
"ഹേയ് ..ഒന്നുമില്ല .. വെറുതെ " ഞാന്‍ പറഞ്ഞു ഒഴിയാന്‍ ശ്രമിക്കും''
"നിന്‍റെ കയ്യില്‍ കാശ് വല്ലോം ഉണ്ടോടാ?" 
ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ ആവില്ല . ഉണ്ടെന്നു പറഞ്ഞാല്‍ കാണിക്കാന്‍ പറയും.
ഇല്ലെന്നു പറഞ്ഞാല്‍  അവനോടു ചോദിക്കാഞ്ഞതിനു തെറി വിളിക്കും.

എല്ലാ കാര്യങ്ങളിലും ഒരു മിതത്വം ഉള്ള, ചതിയും കള്ളവും തീരെ അറിയാത്ത ഒരു തനി നാട്ടിന്‍പുറത്തുകാരന്‍...അതായിരുന്നു അവന്‍.....
നാളുകള്‍ക്കു  ശേഷം കൂടി വരുന്ന ആളുകളുടെ എണ്ണം അവന്‍റെ സ്വകാര്യതയെ നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ അവന്‍ ഞങ്ങളുടെ റൂം വിട്ടു മറ്റൊരിടത്തേയ്ക്ക് താമസം മാറ്റി ....
ഒരിക്കലും നല്ല സൌഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ അവന്‍ പിറകിലായിരുന്നില്ല.
റൂം വിട്ടു പോയെങ്കിലും അവന്‍ വീണ്ടും വിളിക്കും.പലപ്പോഴും റൂമില്‍ വരും .
അങ്ങനെ ഒരു നാള്‍ കടല്‍ കടന്നു പ്രവാസത്തിന്‍റെ  വിധിയുമായി എനിക്ക് വിളി വന്നു. എല്ലാറ്റിനും അവന്‍ കൂടെ നിന്നു. പോകുന്നതിന്‍റെ തലേന്ന് റൂമില്‍ വന്നു/.ഒപ്പം ഇരുന്നു രണ്ടു പെഗ്ഗ്...
പോകാന്‍ നേരം പറഞ്ഞു. 
"നാളെ നീ പോകുമ്പോള്‍ ഞാന്‍ വരില്ല ...എനിക്ക് തീരെ സമയമില്ല "
പറഞ്ഞു തീര്‍ന്നതും  എനിക്ക് മുഖം തരാതെ അവന്‍ തിരിച്ചു നടന്നു.പക്ഷെ  വാതില്‍ക്കല്‍ ചെരിപ്പിടാന്‍ തിരിഞ്ഞ അവന്‍റെ മുഖത്ത്  ഒഴുകി ഇറങ്ങുന്ന രണ്ടു നീര്‍ക്കണങ്ങള്‍ ഞാന്‍ കണ്ടു.
ഒരു കരച്ചില്‍ എന്‍റെ തൊണ്ടയില്‍ കുടുങ്ങി പിടഞ്ഞു പിടഞ്ഞു ജീവനില്ലാതെയായി ....

*                                           *                                             *                                            *                                                     *

അവന്‍റെ മരണത്തിന്‍റെ കാരണം ഞാന്‍ ഒരുപാട് അന്വേഷിച്ചു. അവസാനം വിളിക്കുമ്പോഴും അവന്‍ വളരെ ഹാപ്പി ആയിരുന്നു.ഏതെങ്കിലും വിധത്തില്‍ ഒരു ദു:ഖത്തിന്‍റെ  ലാഞ്ചനപോലും അവന്‍റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല.ബേസില്‍,സജിന്‍,രാഹുല്‍, എല്ലാവരോടും ചോദിച്ചു....കിട്ടിയത് ഒരേ ഉത്തരം. "ആത്മഹത്യ". അതില്‍ കൂടുതല്‍ ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു.എങ്കിലും ഒരു ചോദ്യം ഇപ്പോഴും എന്‍റെ മനസ്സിനെ തുളച്ചു പുറത്തേയ്ക്ക് ഉന്തി നില്‍ക്കുന്നു ."എന്തിനു വേണ്ടി "? 
ഞാന്‍ അവന്‍റെ പ്രൊഫൈല്‍ മുഴുവന്‍ പരതി. അവന്‍റെ മരണത്തെ പറ്റി എന്തൊക്കെയോ അറിയാമെന്ന് തോന്നിപ്പിച്ച അവന്‍റെ കൂട്ടുകാരായ രണ്ടു പേര്‍ക്ക് ഞാന്‍ ഫേസ്ബുക്കില്‍  മെസ്സേജ് അയച്ചു.രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം അവരില്‍ ഒരാള്‍ മറുപടി അയച്ചു. അതിലും കൂടുതല്‍ ഒന്നും ഉണ്ടായിരുന്നില്ല.ഞാന്‍ ഗൂഗിളില്‍ അതേ തീയതിയില്‍ ,ഒരു വാര്‍ത്തയ്ക്ക് വേണ്ടി തിരഞ്ഞു. അംഗോള പോലെ ഒരു സ്ഥലത്ത് ,കൊലപാതകത്തിനു ഉള്ള സാധ്യത വളരെ കൂടുതലാണ് എന്നല്ലാതെ ഒന്നും കണ്ടെത്തിയില്ല.ഇനി കൊലപാതകം ആണെങ്കില്‍ തന്നെ അതെന്തിന്? ഒരുപിടി ചോദ്യങ്ങളുമായി ഞാന്‍ കാത്തിരിക്കുന്നു. 

കൂട്ടിച്ചേര്‍ക്കല്‍ :

ഞാന്‍ കാത്തിരിക്കുകയാണ്.........
"അവന്‍റെ മരണത്തിനു കാരണക്കാര്‍ ആയവര്‍ക്ക് എതിരെ നമ്മുക്ക് പ്രതികരിക്കണം " എന്ന്  ഫേസ്ബുക്കില്‍  കമന്‍റ്  ചെയ്ത ആ രണ്ടാമത്തെ സുഹൃത്തിന്‍റെ  മറുപടിക്കായി .


































13 comments:

  1. ഇതെന്താണ്......?
    സംഭവിച്ച കാര്യമാണോ?
    അതോ ഭാവനയോ? ലേബലൊന്നും കാണുന്നില്ല. അതുകൊണ്ടാണ് സംശയം

    ReplyDelete
    Replies
    1. ഭാവനയല്ല അജിത്ത് ഭായ്‌ .... സംഭവിച്ച കാര്യം തന്നെ ....

      Delete
  2. ഫേസ്ബുക്കില്‍ അവന്‍റെ പ്രൊഫൈല്‍ കാണാം .. "കണ്ണൂര്‍ രൂപേഷ്‌ "......

    അവനു കൊടുക്കാവുന്ന ഏറ്റവും വലിയ സ്നേഹം ഈ അക്ഷരങ്ങള്‍ മാത്രമാണ് /......

    ReplyDelete
  3. ഇതിന്റെ ഫോണ്ട് സൈസ് ഒന്ന് കൂട്ടൂ

    ReplyDelete
  4. എല്ലാ ആത്മഹത്യകൾക്കും കാരണം ഒന്നുമാത്രമേ ഉണ്ടാവുകയുള്ളൂ .
    നമ്മൾ പലതും ആലോചിച്ച് കണ്ടു പിടിക്കും .

    ReplyDelete
    Replies
    1. അതെ ...ആയിരിക്കാം .... പക്ഷെ ആത്മഹത്യ ചെയ്യാനുള്ള ഒരു തരം പ്രശ്നങ്ങളും അവനുണ്ടായിരുന്നില്ല എന്നാണു എന്‍റെ തോന്നല്‍ ... അവന്‍ ജീവിതം ആസ്വദിച്ചിരുന്നു .... മിതമായ രീതിയില്‍ എങ്കില്‍ പോലും

      Delete
  5. എങ്ങിനെയോ,അല്പം മുൻപ് ഇവിടെയെത്തി.........

    മനസ്സ് വേദനിച്ചത്‌ കൊണ്ട്, എഴുതാതിരിക്കാൻ കഴിയുന്നില്ല.

    ശ്രീ രൂപേഷിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

    ഓർത്തു പോയി,അകാലത്തിൽ ജീവിതം അവസാനിപ്പിച്ച ഇന്ദുവിനെ.

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി അനു .... അവനു വേണ്ടി ഇത്രയുമെങ്കിലും എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവന്‍ തന്ന സ്നേഹത്തിന് അര്‍ത്ഥമില്ലാതെ പോകും

      Delete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി